Monday 22 June 2009








വെളിച്ചപ്പാട് ഒരോര്‍മ്മ
ഏറും തിരക്കെന്നമ്മക്ക്
ആ ദിനങ്ങളില്‍ എല്ലാം
അതിന്‍ ഹേതുവെന്തെന്ന് അല്ലെ?
അന്നല്ലോ കൊമരന്‍ചിറ ഭഗവതി തന്‍
തിരു എഴുന്നെള്ളിപ്പ് പറയെടുപ്പിനായ്

ഒരുക്കി വെക്കും തിരിനൂലും നിലവിളക്ക്കും,
എണ്ണയും ആരിയും, നെല്ലും അരിമാവും,
പറയും ഇടങ്ങഴിയും ആവണിപ്പലകയും,
തൂശനിലയും പിന്നെ കാല്‍ കഴുകാനായ്‌
കിണ്ടിയില്‍ വെള്ളവും

ചെവിയോര്‍ക്കും ഒഴുകി വരും
ശംഖിന്‍ മുഴക്കവും വഴിക്കൊട്ടിന്‍ നാദവും
വരികയായ്‌ ഒരു പട തന്നെയവര്‍
തന്‍ കൈകളില്‍ ഏന്തും
കുത്ത് വിളക്കും, ശംഖും, ചെണ്ടയും,
കൊമ്പും, കുഴലും, ഇലത്താളവും, ചിലമ്പും,
പിന്നെ തോളത്തു ചുമന്ന പട്ടും
തമ്മില്‍ തമ്മില്‍ ഉരസി നാദങ്ങള്‍ ഉയര്‍ത്തും
മണികള്‍ തൂക്കിയോരരപ്പട്ടയും വാളും
കോമരത്തിനൊപ്പം ചുവടു വെക്കുവാനായ്‌
രണ്ടു ചെറു മക്കളും

തലമുടി മുകളില്‍ കെട്ടി വെച്ച്
മഞ്ഞള്‍ പ്രസാദം ചാര്‍ത്തിയ നെറ്റി തന്‍
നടുവിലായ്‌ ഒരു കുങ്കുമക്കുറിയും തൊട്ടു
ആരെയും അറിയാം എന്നുള്ള
ഒരു ചിരിയും ചിരിച്ചു
ആലസ്യമോടെ എന്നാല്‍ അതിവേഗവും
നടന്നടുക്കും അതിന്‍ പിറകിലായ്‌
ഐശ്വര്യം ഏറെയുള്ള വെളിച്ചപ്പാടും

വന്നവരില്‍ ഒരാള്‍ അണിയും
തന്‍ കരവിരുതിനാല്‍ അരിമാവ് കൊണ്ടൊരു
ചിത്രപ്പണി തന്നെയെന്‍ പൂമുഖ നടുവിലായ്‌

തെളിയും മെല്ലെ മെല്ലെ
വെണ്മയില്‍ പൊതിഞ്ഞൊരു
താമരയും, ഓംകാരവും, ശംഖും, ചക്രവുമെല്ലാം
വെക്കും അതിന്‍ നടുവിലായ്‌ ആവണിപ്പലകയും
തൂശനിലയും ഒരൊഴിഞ്ഞ പറയും

വെക്കും അതില്‍ നിറക്കാനായ് നെല്ല്
ഒരു കോരുകൊട്ട നിറയെ തന്നെ
കൂട്ടത്തില്‍ കാണാം നിറയിടങ്ങഴി അരിയും
പിന്നെ വെക്കും നിലവിളക്ക് ഏഴു തിരിയാല്‍
ഭഗവതിയെ ധ്യാനിച്ചു തന്നെ

ചെണ്ട തന്‍ ഭാരമെന്നു തോന്നുമാറ്
മുന്നിലേക്ക് ചാഞ്ഞു നില്‍ക്കുമാ കൊട്ടുകാര്‍ തന്‍
ഇരുകോല്‍ തക്രിത മേളത്തിനും
വളഞ്ഞും നിവര്‍ന്നും നിന്ന് ഊതുമാ
കുഴലിലെ ഈണത്തിനും
താളമിടുന്നതോ പിന്‍ നിരയിലെ
ഒറ്റ വീശുകരും ഇലത്താളവും കൊമ്പും തന്നെ
അതിനായ്‌ നിരക്കും
ഇരു നിരയായ്‌ മേളക്കാര്‍
കുത്തുവിളക്കിന്‍ അടുത്ത് തന്നെ

മേളം മുറുകും നേരം കാണാം പുറമേ
കാലും മുഖവും ശുധ്ധിയാക്കുമാ
കോമരത്ത്തിന്‍ പുറപ്പാടുകള്‍

പിന്നില്‍ ഒരു മുഴയോട് കൂടി
തറ്റുടുക്കുമൊരു വെള്ളപ്പുടവയതിന്‍ മുകളില്‍
ഭംഗിയായ്‌ വിടര്‍ത്തിയ ചുവന്ന പട്ടും
അതിന്‍ മുകളിലായ്‌ ഒരു ചാണ്‍ വീതിയില്‍
ചുറ്റും നെഞ്ച് വരെ ചുവന്ന പുടവയാല്‍

പിന്നെ അണിയും ഒറ്റ വീശാലെടുത്ത്
ഭാരം ഏറും സ്വര്‍ണ്ണ നിറത്തിന്‍
പിച്ചള മണികള്‍ തൂക്കിയോരരപ്പട്ടയും
ഏന്തും കൈയ്യില്‍വാളും ചിലമ്പും

ഉമ്മറപ്പടി തന്‍ വെളിയില്‍
തട്ടും കാലിലെ പൊടികള്‍ എല്ലാം
തൊട്ടു വന്നിക്കും ആദ്യം ഭൂമിദേവിയെ
പിന്നെ വന്നു നില്‍ക്കും പറക്കു മുന്നില്‍

അവര്‍ണ്ണനീയമാം ആ വെളിച്ചപ്പാടിന്‍
തേജസ്സിന് മുന്നില്‍
കൈ കൂപ്പാത്തവര്‍ ഇല്ലയെന്‍ നാട്ടില്‍

മേളത്തിന്‍ ഒരു ഭാഗം തീര്‍ന്നതും
ചൊല്ലും അമ്മയോട് പറ നിറക്കുവാനായ്‌

താഴെയിറക്കും ചെണ്ടയെല്ലാം പിന്നെ
കൈയ്യാല്‍ ഏകിടും ചെറു താളം
കൂടെ ഈണത്തില്‍ പാടും മാരാരിന്‍
പാട്ടിന്‍ ഈണമായ്‌

കാണാം കാല്‍പാദം തൊട്ടു തല വരെ
ഒരു വിറയലാല്‍ തുടങ്ങുമാ തുള്ളലിന്‍ ഭംഗി
ഒപ്പം പിച്ചളമണികള്‍ തന്‍ സ്വരങ്ങളും

മൂര്‍ധന്യത്തില്‍ എത്തി എടുത്തു ചാടുമാ
വെളിച്ചപ്പാടിന്‍ നൃത്തത്തിന് കൂട്ടിനായ്‌
ചുവടു വെക്കുന്നതോ
പൂക്കുലകള്‍ ഏന്തിയ രണ്ടു ബാലകന്മാരും

പിന്നെ മുഴക്കുമോരാരവം തന്നെ അതോടെ
കൊടുക്കുമാ തൃക്കയ്യില്‍ അനുഗ്രഹിച്ചു
എറിയാനായ് അരിയും നെല്ലും തുളസിപ്പൂവും
പിന്നെ സമയമായ്‌ കല്പ്പനക്ക്
ചൊല്ലും കല്പ്പനയത് കേട്ട് സംതൃപ്തിയടയും
എന്നമ്മ തന്‍ മനസ്സിനും

വെക്കും വെളിച്ചപ്പാടിന്‍ വാളിന്‍
തുമ്പത്തെല്ലാവരും ചില്ലറയാം ദക്ഷിണയും
ഏറ്റു വാങ്ങും വാളാ കയ്യില്‍ നിന്നും
ദേവിയെ മനസ്സില്‍ സ്മരിച്ചു കൊണ്ട്

മുഴക്കും വലിയോരാരവം തന്നെ
ചിലമ്പ് നിറപറയില്‍ വെച്ച്
പതുക്കെ പതുക്കെ നിലക്കുമാ തുള്ളല്‍ പ്രക്രിയ
അതോടെ യവസാനിക്കുമാ ദേവീദര്‍ശനം
എല്ലാര്ക്കും അനുഗ്രഹം ഏകിക്കൊണ്ട്..

@@@@@@@

0 comments: